
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 40 വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.
കഴിഞ്ഞ ഒരാഴ്ചയായി രോഗിക്ക് പനിയും മസ്തിഷ്കജ്വരത്തിന് സമാനമായ ലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. രോഗനിർണയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സാംപിളുകൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. അവിടുത്തെ പരിശോധനാഫലം നാളെ വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, രോഗബാധിതനുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. കുടുംബാംഗങ്ങളോട് മുൻകരുതൽ നടപടിയുടെ ഭാഗമായി ക്വാറന്റീനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.










